2013 ഡിസംബർ 2, തിങ്കളാഴ്‌ച

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ... ഭാഗം-ഒന്ന് തുടർച്ച...


 
 
 



ആ ദിവസത്തെക്കുറിച്ച് ഞാൻ ക്രത്യമായി ഡയറിയിൽ എഴുതി  സൂക്ഷിച്ചിരിക്കുന്നു. രാവിലെ ഏകദേശം പത്തുമണി കഴിഞ്ഞ് വലിയ രണ്ട് ബാഗും തൂക്കി കൊയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന SDM travels busൽ  വൈറ്റില ബസ്സ് സ്റ്റോപ്പിൽ നിന്നും കയറിക്കൂടി. നാലര മണിക്കൂർ യാത്രയിലെ നിമിഷങ്ങൾ മുഴുവൻ ഒട്ടും പരിചയമില്ലാത്ത നഗരത്തെക്കുറിച്ച് ആലോചിച്ച് തീർത്തു. പിന്നീട് പലപ്പോഴെല്ലാമായി വീട്ടിലേക്കും തിരിച്ചുമുളള  യാത്രകളിലൊക്കെ  ചിന്തകളിൽ ഒന്നുമില്ലാതിരുന്നപ്പോൾ, സമയം പോകുന്നില്ല എന്നു തോന്നിയപ്പോൾ ബാർട്ടൻ ഹില്ലിലേക്കുളള ആദ്യ യാത്രയുടെ നിമിഷങ്ങൾ തിരിച്ചുകിട്ടിയെങ്കിൽ എന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.

സർക്കാർ വക നിയമ കലാലയം ഇന്നും പ്രൌഡിയോടെ അനന്തപുരിയുടെ ബാർട്ടൻ ഹില്ലിൽ നിലകൊളളുന്നു. രണ്ടര കൊല്ലം മുമ്പ് ഒരു ഒക്ടോബർ മാസത്തിനെ്റ ആരംഭത്തിലാണ് മണൽതരികളെ ഒൌദ്യോഗികമായി സ്പർശിച്ചുകൊണ്ട് ഞാനാ കലാലയത്തിലേക്ക് നടന്നുകയറിയത്. അവിടുത്തെ വഴികളിലൊക്കെയും വെയിലിനെ തടഞ്ഞുനിർത്തുന്ന തണൽമരങ്ങൾ നിരയായി നിന്നിരുന്നു. കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ആ തണലുകൾക്കുളളിൽ നിറഞ്ഞിരുന്നുവെന്നത് എനിക്കിപ്പോൾ മനസ്സിലാകുന്നു. സമയം 2-33, ഉറക്കെയൊന്ന് ചൂളം വിളിച്ച ശേഷം ജനശതാബ്ദി എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ നിന്നും അകന്നു തുടങ്ങി.
                                                                                                                                    .

..തുടരും

2013 നവംബർ 25, തിങ്കളാഴ്‌ച

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ... ഭാഗം-ഒന്ന്



 
അനന്തപുരിയിലെ വഴികളിൽ ഇന്നു തോരാത്ത മഴയാണ്. മുട്ടോളം വെള്ളം നിറഞ്ഞ മൂകതയ്ക്ക് തണുപ്പിനേയും, ആ നിമിഷത്തിലെ വൈകാരികതേയും താങ്ങിനിർത്താനുള്ള കെല്പ്പില്ല. ഏറ്റവും അടുത്ത വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെടണം പക്ഷേ ഒരു ചോദ്യ ചിഹ്നം പോലെ ഉള്ളിൽ പൊങ്ങി വന്നത് എതു മാർഗ്ഗം തെരഞ്ഞെടുക്കണം എന്നതാണ്. ബസ്സ്; ട്രെയിൻ!?.



രണ്ട് ദിവസം മുമ്പാണ് അവർ ഈ മുറി വിട്ട് പോയത്. അന്ന് കൂടെ ചെല്ലുവാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കൂട്ടാക്കിയില്ല. ഒറ്റയ്ക്കാണ് ഈ നഗരത്തിലേക്ക് വന്നത് ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ അതുപോലെ

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ...

തന്നെയായിരിക്കും. ആരോടും യാത്ര പറയാതെ, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കാതെ എവിടെ നിന്നെത്തിയോ അവിടേക്ക് തിരിച്ച് ചെല്ലും. പൊക്കിൾകൊടിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വാർദ്ധക്ക്യത്തിലെ മനസ്സായിരുന്നില്ല എനിക്കപ്പോൾ.

ഈ രംഗം ഞാനെപ്പോഴോ മുൻകൂട്ടി കണ്ടതുകൊണ്ടാകണം രണ്ടര വർഷത്തിനെ്റ കാലയളവിൽ ഇവിടെ ചിലവിട്ട സമയത്തിനെ്റ ഭൂരിഭാഗവും സ്വപ്നത്തിനെ്റ തൂവാലകൾ നെയ്യുകയായിരുന്നു. പക്ഷേ ഇപ്പോൾ നൂൽ പൊട്ടി പഴകിയ തൂവാലകൾ എനെ്റ കൈകളിൽ മാത്രമായി. അവരെല്ലാവരും പുതിയ നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കികഴിഞ്ഞിരുന്നു.

വീട്ടുടമസ്ഥന് താക്കോൽ കൊടുത്തിട്ടിറങ്ങുമ്പോൾ വാടകബാക്കിയുടെ പരിഭവം അയാളുടെ മുഖത്ത് കാണാമായിരുന്നു. വിശ്വാസത്തിനെ്റ ഭാവങ്ങൾ കൈമാറിയ ഞാൻ അയാളുടെ ബാങ്ക് അക്കൌണ്ട് നമ്പർ വാങ്ങിയ ശേഷം തിരിഞ്ഞു നോക്കാതെ മഴനനയുന്ന റോഡിലൂടെ നടന്നു. മഴ കനക്കുന്ന ഉച്ചനേരം.

റെയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്ന ജീവിതങ്ങളിലൊന്നും പരിചയമുള്ള ആരേയും കണ്ടില്ല. ടിക്കറ്റ് കൌണ്ടറിനരികിൽ നിൽക്കുമ്പോൾ കഴിഞ്ഞനാളുകളിലെ തിരക്കുപിടിച്ചയാത്രകൾ ഓർമ്മയിലേക്കുവന്നു. ജനശതാബ്ദി എക്സ്പ്രസ്സിലെ ജനാലയ്ക്കരികിലെ സീറ്റിൽ ചാരിയിരിന്നു. ഇപ്പോൾ സമയം 2-10 ഈ ട്രെയിൻ ക്രത്യം 2-30ന് പുറപ്പെട്ടാൽ 6-15ന് എറണാകുളത്ത് എത്തും. അവിടെ എനിക്ക് ഇറങ്ങണം.

 

 



......(തുടരും)......
  

2013 നവംബർ 16, ശനിയാഴ്‌ച

വിക്രിയ.

അവളെനിക്ക് കവിളത്തൊരുമ്മ തന്നു

ഞാനവൾക്ക് നൽകിയതോ ഉടലാകെ നീറുന്ന മുറിവുകൾ

പക്ഷേ അതായിരുന്നില്ല അപ്പോഴത്തെ സങ്കടം 

ക്രിയ നടന്ന സമയത്തെ വേഗത കുറഞ്ഞത് 

മാനവരോട് എങ്ങിനെ പറയും 

ഞാൻ! അവളെ നോക്കി; വാക്കുകൾ

മുക്കിനിറച്ച കവിതയുമായി വീണ്ടും

പ്രണയത്തെ ഭോഗിക്കാൻ ചെന്നു.

ആത്മകഥ


 ഞാൻ നിര്യാതനായ തലേ ദിവസം

മനസ്സിലെ നൊമ്പരങ്ങൾ പകർത്തി

എഴുതിയ വരികൾ കവർന്ന് 

വിശപ്പുമാറ്റിയ അവരുടെ 

അംഗീകാരത്തിലൂടെ 

എനിക്ക് മികച്ച ആത്മകഥയ്ക്കുള്ള 

അവാർഡ് കിട്ടി.
 



 

2013 നവംബർ 10, ഞായറാഴ്‌ച

ശുദ്ധവായു

കാട്ടു കാഴ്ച
മഴക്കാട്ടിലൂടെ ശുദ്ധവായു  ശ്വസിച്ച് ഞാൻ ശാന്തനായി നടന്നകന്നു....

രാത്രിനേരം

ഒരു കണ്ണു നീർത്തുളളി
എൻ മനസ്സിൽ ഒഴുകിയെത്തുന്നുവോ.

ഉണരാൻ കൊതിക്കുന്ന
ചുംബനങ്ങൾ ചുണ്ടു തേടുന്നുവോ

മഴ പെയ്തു തോർന്ന രാത്രിയിൽ
കൺമഷി ചെപ്പു തുറന്നു ഞാനെൻ
മാനസത്തിലൂടെ സഞ്ചരിക്കുന്നുവോ
വീണ്ടും സഞ്ചരിക്കുന്നുവോ.

കണ്ണു കാണാത്ത ഇടങ്ങളിലൂടെ
വെൺനിലാവിലെ കാഴ്ചകൾക്കായ്
ചിലനേരം പൊതുവെ ഇങ്ങനെയെല്ലാം

സഞ്ചരിക്കുന്നുവോ.